പാലക്കാട്: പുതുപ്പള്ളി തെരുവ് പൂളക്കാട് 6 വയസുകാരൻ ആമിലിനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് ബലി നൽകാൻ വേണ്ടിയെന്ന് അമ്മ ഷാഹിദ. ഇവർ തന്നെയാണ് താൻ മകനെ ബലി നൽകിയെന്ന് പോലീസിനെ അറിയിച്ചത്. ഷാഹിദയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
പുലർച്ചെ നാല് മണിയോടെ ഷാഹിദ തന്നെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് വിളിച്ച് അറിയിച്ചത്. കണ്ണാടിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഉടൻ തന്നെ സംഭവ സ്‌ഥലത്തെത്തുകയായിരുന്നു.
കുളിമുറിയിൽ കാല് കെട്ടിയിട്ട ശേഷമാണ് ആമിലിന്റെ കഴുത്തറുത്തതെന്ന് പോലീസ് പറയുന്നു. ഈ സമയം പാഴ്‌സൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും ഇവരുടെ മറ്റ് രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണി കൂടിയാണ്. പാലക്കാട് എസ്‌പി ആർ വിശ്വനാഥ് സംഭവ സ്‌ഥലം സന്ദർശിച്ചു. പോലീസ് കസ്‌റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. മറ്റെന്തെങ്കിലും മാനസിക പ്രശ്‌നം ഇവർക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആമിലിന്റെ മൃതദേഹം ഇൻക്വസ്‌റ്റിന് ശേഷം ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം ചെയ്യും.
Also Read: മുഖ്യമന്ത്രിക്ക് നവോഥാന നായകന്റെ കപടവേഷം; നിലപാട് വ്യക്‌തമാക്കണം; ചെന്നിത്തല