കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. നിബന്ധനകളോടെ ചോദ്യം ചെയ്യാനുള്ള അനുമതി വിജിലൻസിന് നൽകി. ഒരു ദിവസമാണ് ചോദ്യം ചെയ്യലിന് ലഭിക്കുക.
ഈ മാസം മുപ്പതിന് ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി ലഭിച്ചു. ആശുപത്രിയിൽ എത്തിയാവും അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുക. ഏഴ് നിബന്ധനകളാണ് ഇതിനായി കോടതി മുന്നോട്ട് വെച്ചത്.
അന്വേഷണ ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യലിന് മുൻപായി കോവിഡ് പരിശോധന നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ചികിൽസക്ക് തടസമാകുന്ന രീതിയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി അറിയിച്ചു. ഒരു മണിക്കൂർ ചോദ്യം ചെയ്‌താൽ പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണം. മൂന്ന് പേർ മാത്രമേ ചോദ്യം ചെയ്യുന്ന സംഘത്തിൽ ഉണ്ടാവാൻ പാടുള്ളു എന്നും നിബന്ധനയിൽ പറയുന്നു.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഈ മാസം 18ന് അറസ്‌റ്റ് ചെയ്‌തത്. നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അറസ്‌റ്റ് രേഖപ്പെടുത്തിയത്. നിലവിൽ രണ്ടാഴ്‌ചത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ഇബ്രാഹിം കുഞ്ഞ്.
Read Also: ശബരിമലയിൽ വീണ്ടും കോവിഡ്; ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകാൻ നിർദേശം