പലസ്തീന്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ഇസ്രായേലും തമ്മിലുള്ള കരാര്‍ തള്ളിക്കളയണമെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അൽ മൽകി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്‌ച്ച അന്തിമ തീരുമാനത്തിലെത്തുന്ന കരാറിനെ ‘ഭൂകമ്പം’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
ഓഗസ്റ്റ് 13 നാണ് ഇസ്രായേലും യുഎഇ യും സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിച്ചത്. ഇതോടെ പരമ്പരാഗതമായി പലസ്തീന് ലഭിച്ചു കൊണ്ടിരുന്ന അറബ് പിന്തുണയില്‍ മാറ്റമുണ്ടായി.
1967-ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഭൂമിയില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള സമാധാന കരാറിന്റെ അഭാവത്തില്‍ ഭൂരിഭാഗം അറബ് രാജ്യങ്ങളും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം നിരസിച്ചു. എങ്കിലും, പലസ്തീന് ലഭിച്ചുകൊണ്ടിരുന്ന അറബിന്റെ ഉറച്ച പിന്തുണ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. ഇസ്രായേലിനെ കൂടാതെ ഇറാനുമായുമുള്ള ശത്രുതയാണ് ഇതിന് കാരണം.
യുഎസ് മധ്യസ്ഥത വഹിച്ച യുഎഇ-ഇസ്രായേല്‍ കരാര്‍ പലസ്തീന്‍ പല തവണ എതിര്‍ത്തിരുന്നു. കരാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലസ്തീന്‍ അതോറിറ്റി അടിയന്തര യോഗം വിളിച്ചതായി പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്‍കി മാദ്ധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മീറ്റിങ് ആയിരുന്നു നടത്തിയത്. കരാര്‍ നിരസിക്കാന്‍ അറബ് വിദേശകാര്യ മന്ത്രിമാരോട് അദ്ദേഹം അഭ്യർത്ഥന നടത്തി.