തിരുവനന്തപുരം: പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. സംസ്‌ഥാനത്ത് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ വെച്ച് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനു അനുസരിച്ചു ഇന്നലെ ഡെൽഹിയിലെത്തിയ പിസി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകിട്ട് തീരുമാനം അറിയിക്കുമെന്ന് പിസി ജോർജ് വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. എൽഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ഒട്ടി നിന്നായിരുന്നു പിസി ജോർജിന്റെ രാഷ്‌ട്രീയ പ്രവർത്തനം. ജനപക്ഷം പാർട്ടിയെ എൻഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്‌സഭാ സീറ്റിൽ സ്‌ഥാനാർഥിയായി മൽസരിക്കുക എന്നതായിരുന്നു പിസി ജോർജിന്റെ ലക്ഷ്യം.
പലകുറി സംസ്‌ഥാന ബിജെപി നേതാക്കളുമായി ജോർജ് ചർച്ചയും നടത്തിയിരുന്നു. എന്നാൽ, ഘടകകക്ഷിയായി മുന്നണിയിൽ എടുത്താൽ പിസി ജോർജ് കൂറുമാറുമോയെന്ന ആശങ്ക സംസ്‌ഥാന ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ പാട്ടി അംഗത്വം എടുത്താൽ സഹകരിപ്പിക്കാം എന്ന നിർദ്ദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വെച്ചു. ഈ നിർദ്ദേശം പിസി ജോർജ് അംഗീകരിക്കാൻ നിർബന്ധിതനായി.
Most Read| പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്