ന്യൂഡെൽഹി: സർക്കാർ നേരിടേണ്ടത് കർഷകരെയല്ല, അവരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെയാണെന്ന് ഭാരതീയ കിസാൻ സംഘ് (ബികെഎസ്). കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധം രാഷ്‌ട്രീയ വൽകരിക്കുകയാണെന്നും ബികെഎസ് നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. ഡെൽഹി ചലോ മാർച്ചിൽ നടന്ന സംഘർഷത്തെയും ബലം പ്രയോഗിച്ച് കർഷകരെ തടയാൻ ശ്രമിച്ച പോലീസ് നയത്തെയും പികെഎസ് വിമർശിച്ചു.
Also Read: ‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി
സർക്കാർ കർഷക പ്രക്ഷോഭം സമാധാനപരമായി പരിഹരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ മിനിമം താങ്ങുവില ഓപ്പൺ മാർക്കറ്റിലും ഉറപ്പ് നൽകണമെന്നും പികെഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ‘കാർഷിക പ്രതിഷേധം ഒരു രാഷ്‌ട്രീയ കളിയായി മാറിയിരിക്കുന്നു. ഇതിനിടയിൽ അകപ്പെടുന്നത് കർഷകരാണ്. അവർ നേരിടുന്ന അതിക്രമങ്ങൾ ഒഴിവാക്കണം. പകരം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവരെ കേന്ദ്രം പിന്തുടരണം’- ഭാരതീയ കിസാൻ സംഘ് ഓർഗനൈസിങ് സെക്രട്ടറി ദിനേശ് കുൽക്കർണി വ്യക്‌തമാക്കി.