കണ്ണൂർ: പേരാവൂർ സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ ഭരണ സമിതി പ്രസിഡണ്ട്. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ സൊസൈറ്റിയിൽ ചിട്ടി നടത്തേണ്ട എന്ന് സിപിഎം തീരുമാനിച്ച കാര്യം അറിഞ്ഞില്ലെന്ന് ചിട്ടി നടത്തിയ സമയത്തെ ഭരണസമിതി പ്രസിഡണ്ട് എ പ്രിയൻ പറഞ്ഞു. ചിട്ടി തുക ജീവനക്കാരുടെ ശമ്പളത്തിനും മറ്റും ഉപയോഗിച്ചു എന്ന് സൊസൈറ്റി സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചിട്ടി വിലക്കിയിരുന്നു എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം ജയരാജന്റെ പ്രസ്‌താവന ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സിപിഎം നെടുമ്പായിലെ ലോക്കൽ സെക്രട്ടറി കൂടിയായ പ്രിയൻ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് പ്രിയൻ, ഹരിദാസ് എന്നിവരിൽ നിന്ന് സഹകരണ വകുപ്പ് നാളെ മൊഴിയെടുക്കാൻ ഇരിക്കെയാണ് പ്രസിഡണ്ട് പ്രതികരണവുമായി രംഗത്തെത്തിയത്. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതിന്റെ പേരിൽ സസ്‌പെൻഷനിലായ പേരാവൂർ ഹൗസിങ് സൊസൈറ്റി സെക്രട്ടറി ഇന്നലെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് ചിട്ടി നടത്താൻ അനുമതി നൽകിയതെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ എല്ലാ ഉത്തരവാദിത്തവും സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കാണെന്നും സൊസൈറ്റി സെക്രട്ടറി ഹരിദാസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പാർട്ടി അറിവോടെയല്ല ചിട്ടി നടത്തിയതെന്നും തട്ടിപ്പിൽ ഉൾപ്പെട്ട നേതാക്കൾക്കെതിരെ നടപടി എടുക്കുമെന്നും എംവി ജയരാജൻ പ്രതികരിച്ചിരുന്നു.
Most Read: മേലെ പട്ടാമ്പിയിലെ ജനം നിധി തട്ടിപ്പ്; സ്‌ഥാപന ഉടമ അറസ്‌റ്റിൽ