തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“കഴിഞ്ഞ 6 വർഷത്തിനിടയിൽ 60,000ൽ അധികം കർഷകർ ആത്മഹത്യ ചെയ്‌ത രാജ്യമാണ് നമ്മുടേത്. 2019-ൽ മാത്രം 10281 കർഷകരാണ് ആത്മത്യ ചെയ്‌തത്. കർഷക ജീവിതം എല്ലാകാലത്തും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമ്മാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാർലമെന്റിൽ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്‌നങ്ങൾ രാജ്യത്തിന്റെ ജീവൽപ്രശ്‌നമാണ്,”- മുഖ്യമന്ത്രി പറഞ്ഞു.
ബിൽ അവതരണത്തിനിടെ പ്രതിഷേധിച്ച എട്ട് എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ബിജെപി എംപിമാർ നൽകിയ പരാതിയിൽ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസ്സൈൻ, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്‌ചത്തേക്കാണ് സസ്‌പെൻഡ് ചെയ്‍തിരിക്കുന്നത്. രാജ്യസഭാ അദ്ധ്യക്ഷന്റെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
National News: തബ്‌ലീഗ് സമ്മേളനം കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാന്‍ കാരണമായി; കേന്ദ്രം