കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പരസ്യ വിചാരണ നടത്തി അപമാനിച്ച പെൺകുട്ടിക്ക് നഷ്‌ടപരിഹാരം നൽകുന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. നഷ്‌ടപരിഹാരമായി എത്ര രൂപ നൽകാമെന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാനാണ് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളത്.
നേരത്തെ അരക്കോടിയുടെ നഷ്‌ടപരിഹാരമെന്ന ഹരജിയിലെ ആവശ്യം പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം മാനസിക പിന്തുണ മാത്രമല്ല പെൺകുട്ടിയുടെ ആത്‌മവിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടിക്കാണ് നഷ്‌ടപരിഹാരം നൽകേണ്ടതെന്നാണ് കോടതിയുടെ നിലപാട്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്നുമാണ് പെൺകുട്ടിയുടെ അഭിഭാഷക കഴിഞ്ഞ സിറ്റിങ്ങിൽ വാദിച്ചത്.
ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്‌ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ കോടതി പല സിറ്റിങ്ങിലായി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 1.45നാണ് കോടതി ഹരജി പരിഗണിക്കുക.
Most Read: കെഎസ്ആർടിസി ശമ്പളം ഇന്ന് മുതൽ; സർവീസുകൾ മുടക്കരുതെന്ന് സിഎംഡി