കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പിഎം വേലായുധൻ. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ സംസ്‌ഥാന ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് പിഴവ് ഉണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി.
“ഇരുമുന്നണികളും ജീർണിച്ച അവസ്‌ഥയിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു”,- വേലായുധന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അനുഭവസമ്പത്തുള്ളവരെ ചേര്‍ത്ത് നിര്‍ത്തിയില്ലെന്നും ആരോപിച്ചു.
നേരത്തെ അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞിരുന്നു. സംഘടനക്കുള്ളില്‍ നിന്ന് പരാതികള്‍ പരിഹരിച്ചില്ല. ശോഭാ സുരേന്ദ്രന്റെ പരാതി ബിജെപി നേതൃത്വം പരിഹരിക്കണമായിരുന്നു എന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ചുവെന്നാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചത്. ബിജെപിക്ക് ഇതിലും മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
“ഇപ്പോഴത്തെ ഫലങ്ങളില്‍ ഞങ്ങള്‍ വളരെ സന്തുഷ്‌ടരാണ്. ഞങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു, അതില്‍ വളരെ സന്തോഷമുണ്ട്. എന്നിരുന്നാലും, ഇതിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമായിരുന്നു”- എന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്.