കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം നൽകി.
നഗരസഭാ അധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അജിതാ തങ്കപ്പന്റെ ഹരജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും. ഓണക്കോടിക്കൊപ്പം പണക്കിഴിയും നൽകിയെന്ന ആരോപണം വിവാദമായതോടെ പ്രതിപക്ഷമായ എൽഡിഎഫും ബിജെപിയും നഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു.
നഗരസഭാ അധ്യക്ഷയുടെ മുറിക്കു മുന്നിൽ സമര പരിപാടികളും പ്രകടനങ്ങളും സംഘടിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ ആരോപണത്തിൽ അന്വേഷണം തുടങ്ങിയ വിജിലൻസ് സംഘത്തിന്റെ നിർദ്ദേശ പ്രകാരം നഗരസഭ സെക്രട്ടറി അധ്യക്ഷയുടെ മുറി പൂട്ടിയിട്ടു.
കൈവശമുണ്ടായിരുന്ന താക്കോൽ കൊണ്ട് മുറി തുറന്ന് അകത്ത് കയറിയ അജിത തങ്കപ്പനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചിരുന്നു. ഇവരെ പോലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. സംഘർഷത്തിൽ കൗൺസിലർമാർക്ക് പരിക്കേറ്റതായും പരാതി ഉയർന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Read Also: കാക്കനാട് ലഹരിവേട്ട; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ അന്വേഷണം