കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെ ചോദ്യം ചെയ്‌തു. കോഴിക്കോട് ചാത്തമംഗലത്തെ അധ്യാപികയുടെ വീട്ടിലെത്തിയാണ് കുന്ദമംഗലം പോലീസ് ചോദ്യം ചെയ്‌തത്. ഈ മാസം 13ന് സ്‌റ്റേഷനിൽ ഹാജരാകാൻ ഷൈജയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് കുന്ദമംഗലം പോലീസ് ഷൈജയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്‌തമാക്കി. എൻഐടിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന് ശേഷമാകും വകുപ്പുതല നടപടി ഉണ്ടാവുക. വ്യാപക പ്രതിഷേധത്തെ തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനമായ ജനുവരി 30ന് അഡ്വ. കൃഷ്‌ണരാജ് എന്നയാൾ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിന്റെ അടിയിൽ, ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് ഷൈജ ആണ്ടവൻ കമന്റിട്ടിരുന്നു. ഹിന്ദുസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്ന പോസ്‌റ്റിനടിയിലായിരുന്നു വിവാദ കമന്റ്.
സംഭവത്തിന് പിന്നാലെ പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നൽകിയിരുന്നു. കലാപാഹ്വാനത്തിനാണ് അധ്യാപികക്കെതിരെ കേസ്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും