ന്യൂഡെൽഹി: ആരോഗ്യനില മോശമായി കിടപ്പിലായ മാതാവിനെ കാണാൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് 5 ദിവസം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് സിദ്ദിഖ് തന്റെ കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ചതിന് തൊട്ടു പിന്നാലെ, വെള്ളിയാഴ്‌ചയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ചെങ്കിലും മാതാവ് ആശുപത്രിയിൽ ആയതിനാൽ സംസാരിക്കാൻ സാധിച്ചിരുന്നില്ല. സിദ്ദീഖിന്റെ ജൻമനാടായ മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ആശുപത്രിയിൽ അബോധാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്നു ആ സമയം 90കാരിയായ മാതാവ്.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അറസ്‌റ്റിലായതിനു ശേഷം മകനെക്കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടിരുന്ന മാതാവുമായി ഒരു തവണ വീഡിയോ കോളിൽ സംസാരിക്കാൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജനുവരി 22ന് അനുമതി നൽകിയിരുന്നു.
“ഞങ്ങൾ മാതാവിനെ ഉണർത്താൻ പരമാവധി ശ്രമിച്ചു, സ്വന്തം മകനെ കാണിക്കാൻ. എന്നാൽ മാതാവിന്റെ അവസ്‌ഥ വളരെ മോശമായിരുന്നു, വീഡിയോ കോളിന്റെ മറ്റേ അറ്റത്ത് തന്റെ മകൻ ഉണ്ടെന്ന് പോലും മാതാവിന് തിരിച്ചറിയാൻ സാധിച്ചില്ല, ”- സിദ്ദീഖ് കപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.
ജനുവരി 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാപ്പന്റെ മാതാവ് ജനുവരി 29ന് ഡിസ്‌ചാർജ് ആയിരുന്നു. എന്നാൽ ഇപ്പോഴും അബോധാവസ്‌ഥയിൽ തുടരുകയാണ്. ഇനി ചികിൽസയൊന്നും നൽകാൻ ഇല്ലെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. മാതാവിന്റെ നിലവിലെ ആരോഗ്യ സ്‌ഥിതി വ്യക്‌തമാക്കുന്ന മെഡിക്കൽ റിപ്പോർട് സുപ്രീം കോടതിയിൽ ഹാജരാക്കി.
“സിദ്ദിഖിന് അവസാനമായി കുറച്ച് ദിവസമെങ്കിലും മാതാവിന് ഒപ്പം താമസിക്കാൻ കോടതി ഇടക്കാല ജാമ്യം അനുവദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” – റൈഹാനത്ത് പറഞ്ഞു.
ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട് ചെയ്യാന്‍ പോകുന്ന വഴിയിലാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് 2020 ഒക്‌ടോബർ 5ന് അറസ്‌റ്റ് ചെയ്‌തിരുന്നത്.
ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം. സിദ്ദിഖ് കാപ്പന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പോലീസ് ആരോപിക്കുന്നു.
Also Read: ‘യന്തിരൻ’; കഥ മോഷ്‌ടിച്ചതെന്ന് പരാതി, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്