പാലക്കാട്: പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ഏഴ് വർഷമായിട്ടും പൂർത്തിയായില്ല. മേലാർകോട്, അയിലൂർ, നെൻമാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണമായി കുടിവെള്ളം എത്തിക്കുന്നതിനായി 2014ൽ ആണ് പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചത്. എന്നാൽ, ഏഴ് വർഷമായിട്ടും പദ്ധതിയുടെ ഒന്നാം ഘട്ടം പോലും പൂർത്തിയായിട്ടില്ല. പദ്ധതിയുടെ നിർമാണം 201 ൽ പൂർത്തീകരിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
29 കോടി രൂപാ ചിലവിലാണ് സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പോത്തുണ്ടി അണക്കെട്ടിൽ നിന്നാണ് വെള്ളം എത്തിക്കുക. ആദ്യഘട്ടമായി 11 കോടി രൂപ അനുവദിക്കുകയും നിർമാണ പ്രവൃത്തികളുടെ ഉൽഘാടനവും നടത്തിയിരുന്നു. കിണർ നന്നാക്കി ജലശുദ്ധീകരണ പ്ളാന്റ്, മേലാർകോട് ഗ്രാമപഞ്ചായത്തിലെ കടമ്പിടി ഭരതമലയിലും അയിലൂർ പഞ്ചായത്തിലെ കൈതച്ചിറയിലും ജലസംഭരണിയുടെ നിർമാണം എന്നിവയാണ് പൂർത്തിയായത്. ഇതിലേക്ക് വെള്ളമെത്തിക്കുന്നതിന് കുഴലുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തികൾ ഭാഗികമായേ പൂർത്തിയായിട്ടുള്ളു.
പദ്ധതി പൂർത്തിയായാൽ പ്രതിദിനം 70 ലിറ്റർ വെള്ളം എന്ന തോതിൽ 1,32,000 പേർക്ക് വിതരണം നടത്താൻ കഴിയും. അതേസമയം, ജലസംഭരണിയിൽ നിന്ന് വിതരണം നടത്തുന്നതിനുള്ള കുഴലുകൾ സ്‌ഥാപിക്കുന്നതിനുള്ള കരാർ നടപടികൾ വൈകിയതാണ് പദ്ധതി പൂർത്തീകരിക്കാൻ വൈകിയതെന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. പദ്ധതി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്‌തമാണ്.
Read Also: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ്; ഇന്ന് വൈകിട്ടോടെ കര തൊട്ടേക്കും