ന്യൂഡെൽഹി: ഒമൈക്രോൺ മൂലമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകൾ ഇരട്ടിയാകുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ ഏകദേശം 90% പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്തിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനുവരി 10 മുതൽ ആരംഭിക്കുന്ന മുൻകരുതൽ ഡോസ് എടുക്കുന്നതിന് അർഹരായവർക്ക് സർക്കാർ എസ്എംഎസ് അയക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വാക്‌സിനേഷന് മുമ്പും ശേഷവും മാസ്‌കുകൾ ഉപയോഗിക്കുന്നത് നിർബന്ധമാണെന്ന് വ്യക്‌തമാക്കിയ മന്ത്രാലയം വൈറസിനെതിരായ പ്രധാന ആയുധം മാസ്‌ക് തന്നെയാണെന്നും ഓർമിപ്പിച്ചു.
ഒമൈക്രോൺ വെല്ലുവിളി നേരിടാൻ എല്ലാവരും സജ്‌ജരാകണമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
രാജ്യത്ത് ഇതുവരെ 961 ഒമൈക്രോൺ കേസുകളാണ് സ്‌ഥിരീകരിച്ചത്. അതിൽ 320 രോഗികൾ സുഖം പ്രാപിച്ചു. അതേസമയം ഡെൽഹിയിൽ ഒമൈക്രോണിന്റെ സമൂഹവ്യാപനം ഉണ്ടെന്നാണ് സംസ്‌ഥാന സർക്കാരിന്റെ സ്‌ഥിരീകരണം.
Most Read: സമരം ശക്‌തമാക്കാൻ ഡോക്‌ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെജിഎംഒഎ