ന്യൂഡെല്‍ഹി : രാജ്യം ഏറെ നാളായി കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്നും, ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണ് ഇന്ത്യയില്‍ തുടക്കമായിരിക്കുന്നതെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ ഉല്‍ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
വാക്‌സിന്‍ വികസിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‍ത്രജ്‌ഞൻമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കൂടാതെ രാജ്യത്തിന്റെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഇന്നത്തെ ദിവസമെന്നും അദ്ദേഹം വ്യക്‌തമാക്കി. മെയ്ഡ് ഇന്‍ ഇന്ത്യ വഴിയാണ് രാജ്യത്ത് നിലവില്‍ രണ്ട് വാക്‌സിനുകള്‍ എത്തിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിയുടെ കൂടി സൂചനയാണ്. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി രാജ്യത്തെ 3 കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രാജ്യത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. രണ്ടാംഘട്ട വാക്‌സിന്‍ വിതരണവും സൗജന്യമായി തന്നെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷം ശ്രദ്ധ പുലര്‍ത്തണമെന്നും, രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചതിന് ശേഷം മാത്രമേ പൂര്‍ണമായ പ്രതിരോധം കൈവരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യമൊട്ടാകെ ഇന്ന് നടക്കുന്ന കോവിഡ് വാക്‌സിനേഷനില്‍ 3000ലധികം ബൂത്തുകളില്‍ വാക്‌സിനേഷന്‍ നടക്കും. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്ക് വീതമാണ് ഇന്ന് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള കോവിഡ് മുന്നണി പോരാളികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
Read also : മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക