വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ ഒരുങ്ങിയ തുർക്കിക്കെതിരെയും അമേരിക്ക നടപടിയെടുത്തിരുന്നു.
5 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള 550 കോടി ഡോളറിന്റെ കരാർ റദ്ദാക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ഒഴിവാക്കണമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ യുഎസ് നടപ്പാക്കുന്ന നിയമങ്ങളിൽ നിന്ന് ഇന്ത്യക്ക് യാതൊരു ഇളവുകളും ലഭിക്കില്ലെന്ന് യുഎസ് ഭരണകൂടം വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലടക്കം ചൈനയുടെ ഭീഷണി നേരിടാൻ മിസൈൽ സംവിധാനം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയും അമേരിക്കയും തമ്മിൽ സമഗ്രവും തന്ത്രപരവുമായ ബന്ധമുള്ളത് പോലെ റഷ്യയുമായും ബന്ധമുണ്ടെന്ന് വിദേശകാര്യ വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ പ്രതികരിച്ചു.
ഇന്ത്യ എല്ലായ്‌പോഴും ഒരു സ്വതന്ത്ര വിദേശ നയമാണ് പിന്തുടരുന്നതെന്നും ദേശീയ സുരക്ഷാ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രതിരോധ ഇടപാടുകൾക്കും ഇത് ബാധകമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Also Read: ടൂറിസം മേഖലക്ക് വകയിരുത്തിയ തുക അപര്യാപ്‌തം; ബജറ്റിനെതിരെ വിദഗ്ധര്‍