ന്യൂഡെൽഹി: സൈനിക റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ ‘അഗ്‌നിപഥ് സൈന്യത്തെ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിഷയത്തിൽ കോൺഗ്രസിന്റെ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സമാധാനപരമായി പ്രക്ഷോഭം തുടരാനും സർക്കാരിനെ താഴെയിറക്കാനും അവർ പ്രതിഷേധക്കാരോട് അഭ്യർഥിച്ചു.
ഈ പദ്ധതി രാജ്യത്തെ യുവാക്കളെ കൊല്ലും, സൈന്യത്തെ ഇല്ലാതാക്കും. ദയവായി ഈ സർക്കാരിന്റെ ഉദ്ദേശ്യം കാണുക. ജനാധിപത്യപരവും സമാധാനപരവും അഹിംസാത്‌മകവുമായ മാർഗങ്ങളിലൂടെ സർക്കാരിനെ അട്ടിമറിക്കുക. രാജ്യത്തോട് സത്യസന്ധത പുലർത്തുകയും രാജ്യത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെ കൊണ്ടുവരിക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
സമാധാനപരമായി പ്രതിഷേധം നടത്തൂ, പക്ഷെ നിർത്തരുത്. അത് നിങ്ങളുടെ അവകാശമാണ്. ഇത് നിങ്ങളുടെ രാജ്യമാണ്. ഇവിടെ പ്രതിഷേധിക്കുക എന്നത് നിങ്ങളുടെ കടമയാണ്. കോൺഗ്രസിന്റെ എല്ലാ നേതാക്കളും പ്രവർത്തകരും നിങ്ങൾക്കൊപ്പം ഉണ്ട്; പ്രിയങ്ക പറഞ്ഞു.
രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കിയ പദ്ധതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാരും നേതാക്കളും ഇന്ന് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധ പ്രകടനം നടത്തി. ജയറാം രമേഷ്, രാജീവ് ശുക്ള, സച്ചിൻ പൈലറ്റ്, സൽമാൻ ഖുർഷിദ്, അൽക്ക ലാംബ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധ സ്‌ഥലത്ത് കനത്ത പോലിസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള പ്രവേശന, എക്‌സിറ്റ് കവാടങ്ങൾ തടഞ്ഞു.
Read Also: കാലാനുസൃതമായ പരിഷ്‌കരണം സേനയിൽ അനിവാര്യം; പ്രധാനമന്ത്രി