ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് സോണിയ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച് മാതാവിനെയും പിതാവിനെയും നഷ്‌ടപ്പെട്ട കുട്ടികൾക്കും, മാതാപിതാക്കളിൽ വരുമാനമുള്ളയാൾ മരണപ്പെട്ട കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് സോണിയ കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കണം. രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷ നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സോണിയ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികളെയെല്ലാം ദത്തെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജിഎസ് ബാലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ സോണിയ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.
നവോദയ വിദ്യാലയങ്ങള്‍ സ്‌ഥാപിച്ചത് തന്റെ ഭര്‍ത്താവും അന്തരിച്ച മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ വലിയ ഭരണ നേട്ടമായിരുന്നുവെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സോണിയ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അവർക്ക് 25 വയസാകുന്നതുവരെ 2500 രൂപവീതം പ്രതിമാസം നല്‍കുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതികള്‍ കൊണ്ടുവരുമെന്ന് യുപി-ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’; സര്‍ക്കാരിന് ആശംസകൾ നേർന്ന് മോഹന്‍ലാല്‍