കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
സംഭവത്തിൽ ഷഹസാദ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. 12 പേർ ചേർന്ന് ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചുവെന്നും പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് നാല് പേരെ തളിപ്പറമ്പ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. 12 പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്‌ച കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലും സമാന സംഭവം നടന്നിരുന്നു. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി അൻഷാദ് ആയിരുന്നു റാഗിങ്ങിന് ഇരയായത്. സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു സംഘം മൂന്നാം വർഷ വിദ്യാർഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
Most Read: മഴ ശക്‌തം; അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു