ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എം.പി. മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടത അനുഭവിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
“മോദി നിർമ്മിത ഇന്ത്യയിൽ ഇന്ത്യ കഷ്ടത അനുഭവിക്കുകയാണ്.
1. ജിഡിപിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് -23.9%
2. 45 വർഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിൽ
3. 12 കോടി തൊഴിൽ നഷ്ടം
4. കേന്ദ്രം സംസ്ഥാനങ്ങൾക്ക് അവരുടെ ജിഎസ്ടി കുടിശ്ശിക നൽകുന്നില്ല
5. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കോവിഡ്-19 ദൈനംദിന കേസുകളും മരണങ്ങളും
6. അതിർത്തികളിൽ ആക്രമണം” – രാഹുൽ ട്വീറ്റ് ചെയ്തു.
India is reeling under Modi-made disasters:
1. Historic GDP reduction -23.9%
2. Highest Unemployment in 45 yrs
3. 12 Crs job loss
4. Centre not paying States their GST dues
5. Globally highest COVID-19 daily cases and deaths
6. External aggression at our borders— Rahul Gandhi (@RahulGandhi) September 2, 2020
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംബ്ലിമെന്റേഷൻ മന്ത്രാലയമാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മഹാമാരി രാജ്യത്തുടനീളമുള്ള ബിസിനസുകളെയും ഉൽപാദനത്തെയും ബാധിച്ചതാണ് ജിഡിപി ഇടിയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് പ്രതിസന്ധി മറികടക്കാൻ സർക്കാർ മുന്നോട്ടു വച്ച പാക്കേജുകളൊന്നും ഗുണകരമായില്ല എന്നാണ് വിലയിരുത്തൽ.
ജനുവരി മുതൽ മാർച്ച് വരെ 3.1 ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത്. കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ സാമ്പത്തിക വളർച്ചയാണിത്. മാർച്ച് പാദത്തോടെ ഉപഭോക്തൃ ചെലവ് കുറയുകയും സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നിവ ചുരുങ്ങുകയും ചെയ്തുവെന്ന് ജിഡിപി ഡാറ്റ വ്യക്തമാക്കുന്നു. ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിൽ ഉപഭോക്തൃ ആവശ്യങ്ങളും സർക്കാർ ചെലവുകളും മന്ദഗതിയിലായതോടെ 2013 മുതൽ സമ്പദ് വ്യവസ്ഥ ഏറ്റവും ദുർബലമായ വേഗതയിലാണ് വളർന്നത്.