തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പിജെ കുര്യനെതിരേ നടപടി വേണമെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ആവശ്യം. തൃശൂര്‍ എംപി ടിഎന്‍ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച സമയക്രമം പാലിക്കുന്നതില്‍ വീഴ്‌ചയുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുയർന്നു.
പുഃനസംഘടനാ വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെങ്കിലും അതിലപ്പുറമുള്ള കാര്യങ്ങളിലേക്ക് യോഗം കടക്കുകയായിരുന്നു. പിജെ കുര്യന്‍, കെവി തോമസ് എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറ്റ് ചര്‍ച്ചകളുണ്ടായിട്ടില്ല. രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പിജെ കുര്യന്‍ കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും ഇന്ന് പങ്കെടുത്തില്ല.
വ്യക്‌തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കുന്നില്ലെന്നാണ് അറിയിച്ചതെങ്കിലും രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാതെ മനപ്പൂര്‍വം മാറിനിന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കുര്യനെതിരെ നടപടിക്ക് ഹൈക്കമാന്‍ഡിനോട് ശുപാര്‍ശ ചെയ്യണമെന്നാണ് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കട്ടെയെന്നാണ് കെപിസിസി നിലപാട്.
Read Also: സുബൈർ വധക്കേസ്; മൂന്ന് പേർ അറസ്‌റ്റിൽ