ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാനാണ് രാഹുൽ മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് പാർലമെന്റിന് സമീപമുള്ള കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബ്ബിൽ പ്രതിപക്ഷ എംപിമാരെ രാഹുൽ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചു.
ആദ്യമായാണ് എല്ലാ എംപിമാർക്കുമായി രാഹുൽ വിരുന്നൊരുക്കുന്നത്. അകാലിദൾ, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ടിഡിപി എന്നിവ ഒഴികെയുള്ള 15ഓളം കക്ഷികളിലെ നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്. പാർലമെന്റിനകത്തും പുറത്തും കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ ശക്‌തി കൂട്ടാനുള്ള ചർച്ചകൾ നടക്കും. പെഗാസസ് ഫോൺ ചോർത്തലായിരിക്കും മുഖ്യവിഷയം.
പെഗസസ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രം വിസമ്മതിക്കുന്ന സാഹചര്യത്തിൽ സമാന്തര പാർലമെന്റ് സംഘടിപ്പിച്ച് വിഷയം ചർച്ച ചെയ്യണമെന്ന നിർദ്ദേശം ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം, വിഷയം പരിഗണിക്കുന്നത് വരെ സഭ പൂർണമായും സ്‌തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് പ്രതിപക്ഷ കക്ഷികളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തുന്നത്. ലോക്‌സഭയിലെ പ്രതിഷേധങ്ങൾക്ക് ഇടയിലും വൈഎസ്ആർ കോൺഗ്രസ് അടക്കമുള്ള കക്ഷികളിലെ എംപിമാരുമായി രാഹുൽ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ രംഗത്തുണ്ട്.opposition
Read Also: തമിഴ്‌നാട്ടിൽ നിന്നുള്ള മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു