ന്യൂ ഡെൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ എത്തും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷ വിമർശനം ശക്തമായിരിക്കുന്നതിന് ഇടയിലാണ് രാജ്‌നാഥ് സിംഗ് പാർലമെന്റിൽ എത്തുന്നത്. അതുകൊണ്ടു തന്നെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം ഉന്നയിച്ചേക്കും. വൈകിട്ട് മൂന്നു മണിയോടെ അദ്ദേഹം ലോക്‌സഭയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്നു മുതൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ രാജ്യസഭയും വൈകിട്ടു 3 മുതൽ 7 വരെ ലോക്‌സഭയും ചേരും.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്. ഇന്നലെ ചേർന്ന പാർലമെന്റിന്റെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ ഇന്ത്യ-ചൈന സംഘർഷം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചൈനയുടെ നടപടിയിൽ കേന്ദ്രം പ്രസ്‌താവന നടത്തുമോ എന്ന ചോദ്യത്തിന്, വിഷയത്തിന്റെ ഗൗരവവും തന്ത്രപ്രധാന കാര്യങ്ങളും കണക്കിലെടുത്ത് സർക്കാർ തീരുമാനം എടുക്കുമെന്നായിരുന്നു പാർലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷിയുടെ മറുപടി.
Also Read: യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം,ചൈന പുറത്ത്
ഏപ്രിൽ മുതൽ പാംഗോഗ് തീരത്തും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലും ചൈനീസ് സൈന്യം ആവർത്തിച്ച് ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രസ്‌താവന നടത്താത്തത് എന്താണെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിനു ശേഷവും ചൈന നിരന്തരം പ്രകോപനം സൃഷ്‌ടിച്ചിരുന്നു.