ന്യൂഡെൽഹി: ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്‌ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലും ഏദൻ ഉൾക്കടലിലും സുരക്ഷ കർശനമാക്കി ഇന്ത്യൻ നാവികസേന. സമുദ്ര സുരക്ഷ ശക്‌തമാക്കുന്നതിനും കപ്പലുകളെ സഹായിക്കുന്നതിനുമായി നേവൽ ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചു. ആളില്ലാ വിമാനം (യുഎവി), മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ്, ദീർഘദൂര മാരിടൈം എയർക്രാഫ്റ്റ് എന്നിവയും വിന്യസിച്ചതായി നാവികസേന അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കാൻ കോസ്‌റ്റ് ഗാർഡുമായി അടുത്ത് പ്രവർത്തിക്കുന്നതായും സേന വ്യക്‌തമാക്കി. രാജ്യാന്തര കപ്പൽ പാതയിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകൾക്ക് നേരെ കഴിഞ്ഞ കുറച്ചു ആഴ്‌ചകളായി നിരവധി തവണ ആക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് നാവികസേന സുരക്ഷ കർശനമാക്കിയത്.
ഇന്ത്യൻ തീരത്ത് നിന്നും 700 നോട്ടിക്കൽ മൈൽ ദൂരത്ത് എംവി റൂവന് നേരെയും അറബിക്കടലിൽ എംവി കെം പ്ളൂട്ടോയ്‌ക്ക് നേരെയുമുണ്ടായ ആക്രമണം കണക്കിലെടുത്താണ് നടപടി. 25 ഇന്ത്യൻ നാവികരടങ്ങിയ എണ്ണക്കപ്പലിന് നേരെ ദക്ഷിണ ചെങ്കടലിലും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. യെമനിലെ ഹൂതി വിമതരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്. ഗാബണിൽ രജിസ്‌റ്റർ ചെയ്‌ത എംവി സായ്‌ബാബ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം