ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിന് പുറമേ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ തൊഴില്‍ നിയമ ഭേദഗതി ബില്ലും രാജ്യസഭ പാസ്സാക്കി. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ബില്ല് പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്റെ ആവശ്യം തള്ളിയാണ് ബില്ല് രാജ്യസഭ പാസ്സാക്കിയത്. ജമ്മു കാശ്‌മീർ ഔദ്യോഗിക ഭാഷ ബില്ല് കൂടി പാസ്സാക്കിയതിനു പിന്നാലെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ബഹിഷ്‌കരണത്തിലൂടെ ബില്ലുകള്‍ പാസാക്കുന്നത് തടയനാവില്ലെന്നും, അംഗങ്ങളുടെ പ്രതിഷേധത്തിനുള്ള അവകാശത്തിന് പരിമിതികള്‍ ഉണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ, തൊഴില്‍ സുരക്ഷ, ആരോഗ്യം,തൊഴില്‍ സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട മൂന്നു തൊഴില്‍ ചട്ടങ്ങളാണ് ഭേദഗതി ചെയ്‌തത്. വ്യവസായ രംഗത്ത് അനുകൂല സാഹചര്യം സൃഷ്‌ടിക്കാൻ എന്ന പേരില്‍ അവതരിപ്പിച്ച ബില്ല് തീര്‍ത്തും തൊഴിലാളി വിരുദ്ധമാണെന്ന് വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 44 തൊഴില്‍ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിച്ചാണ് ഭേദഗതി തയ്യാറാക്കിയത്. തീരുമാനം നടപ്പിലാക്കുന്നതിന് എതിരെ രാജ്യത്ത് കോണ്‍ഗ്രസ് ,ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവർ പ്രതിഷേധം ആരംഭിച്ചിരുന്നു.
300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചു വിടുന്നതിനു യാതൊരു നിയന്ത്രണങ്ങളും ഇനി മുതല്‍ ഉണ്ടാവില്ല. ഇതിനു സര്ക്കാരിന്റെ മുന്‍കൂര്‍ അനുമതിയും ആവശ്യമില്ല. തൊഴിലാളി യൂണിയനുകള്‍ക്കും മിന്നല്‍ സമരങ്ങള്‍ക്കും എതിരെ ഭേദഗതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ബില്ല് പ്രകാരം ദൃശ്യ മാദ്ധ്യമങ്ങള്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് പരിധിയിലായിരിക്കും. ഇതോടെ വേജ് ബോര്‍ഡ് നിയമവും ഇല്ലാതാകും.
തീരുമാനിച്ചതിലും 8 ദിവസം നേരത്തെയാണ് പാര്‍ലമെന്റ് പിരിഞ്ഞത്. ലോകസഭ പാസാക്കിയ ബില്ലുകള്‍ ആയ തൊഴില്‍ നിയമ ഭേദഗതി, ജമ്മു കാശ്‌മീർ ഔദ്യോഗിക ഭാഷ ബില്ല് എന്നിവ പാസ്സാക്കിയ ശേഷം രാജ്യ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.
Read Also: കാർഷിക ബിൽ; ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതിയെ കാണും