കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മഞ്ചേരി കോടതിയുടെ ചുമതലയുള്ള നിലമ്പൂർ ജുഡീഷൽ ഫസ്‌റ്റ് ക്‌ളാസ് കോടതിയാണ് വിധി പറയുക. കേസിലെ ഒന്നാംപ്രതി മുബഷിർ, രണ്ടാംപ്രതി ഷുഹൈൽ, മൂന്നാംപ്രതി സലിം, നാലാംപ്രതി മുഹമ്മദ് മുസ്‌തഫ, ആറാംപ്രതി ഫൈസൽ, എട്ടാംപ്രതി ഫയാസ് എന്നിവരാണ് കോടതിയിൽ അപേക്ഷ നൽകിയത്.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തു. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ജാമ്യത്തെ എതിർത്ത് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണുള്ളത്, കൂടുതല്‍ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് പോലീസ് നൽകിയ റിപ്പോർട്ടില്‍ പറയുന്നു. അന്താരാഷ്‌ട്ര മാനങ്ങളുള്ള കേസാണിതെന്നും പോലീസിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
കേസില്‍ പ്രതികളായിട്ടുള്ളവര്‍ സ്‌ഥിരം കുറ്റവാളികളാണ്. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് ഇനിയും കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ കാരണമാകുമെന്നും പോലീസ് പറഞ്ഞു. കേസില്‍ മുഖ്യ ആസൂത്രകനായ വാവാട് സ്വദേശി സൂഫിയാന്‍ നേരത്തെ പോലീസിൽ കീഴടങ്ങിയിരുന്നു. കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുളള ആളാണ് സൂഫിയാന്‍ എന്നാണ് പോലീസ് പറയുന്നത്.
Most Read: വാറ്റുചാരായ വിൽപന; ഒളിവിലായിരുന്ന യുവമോർച്ച നേതാവ് പിടിയിൽ