ന്യൂഡെൽഹി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരായ ബലാൽസംഗ കേസ് സവിശേഷാധികാരം (142ആം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് വ്യക്‌തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതി നടപടി.
ചെന്നൈയിലെ പഠനകാലത്ത് 150ലേറെ തവണ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ കാമുകിയായ മലയാളി പെൺകുട്ടി യുവാവിനെതിരെ പരാതി നൽകിയത്. ചെങ്കൽപേട്ട് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. 2006-2010 കാലത്ത് ചെന്നൈയിൽ എൻജിനിയറിങ്ങിന് പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിന് പിന്നാലെ യുവാവിന് ബെംഗളൂരുവിലും യുവതിക്ക് ചെന്നൈയിൽ തന്നെയും ജോലി ലഭിച്ചു.
ജോലി ലഭിച്ച ശേഷവും ബന്ധം തുടർന്ന യുവാവ്, പിന്നാലെ വിവാഹ വാഗ്‌ദാനങ്ങളിൽ നിന്ന് പിൻമാറി. ഇതോടെയാണ് പെൺകുട്ടി പീഡന പരാതിയുമായി തമിഴ്‌നാട് പോലീസിനെ സമീപിച്ചത്. തുടർന്ന്, ഈ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യാമെന്ന് യുവാവും കുടുംബവും പോലീസിന്റെ സാന്നിധ്യത്തിൽ എഴുതി നൽകിയെങ്കിലും, പിന്നീട് അതിൽ നിന്നും പിൻമാറി. ഇതോടെയാണ് പോലീസ് കേസുമായി മുന്നോട്ട് പോയത്.
ഇതിനിടെ, ജോലി ലഭിച്ചു ദുബായിലേക്ക് പോയ യുവാവിനെ റെഡ് കോർണർ നോട്ടീസ് ഉൾപ്പടെ പുറപ്പെടുവിച്ചു പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് യുവതി തന്നെ അറിയിച്ചെങ്കിലും, കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ഹരജി അനുവദിക്കാതിരുന്നത്. ഇതോടെ, യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!