ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ യുടെ റിലീസ് വീണ്ടും നീട്ടി. പ്രേക്‌ഷകര്‍ ഏറെ പ്രതീക്‌ഷയോടെ കാത്തിരുന്ന ചിത്രമാണ് നോ ടൈം ടു ഡൈ. ഡാനിയല്‍ ക്രേയ്ഗ് ആണ് ചിത്രത്തില്‍ ജെയിംസ് ബോണ്ടായി വേഷമിടുന്നത്. നോ ടൈം ടു ഡൈയിലൂടെ ക്രേയ്ഗ് അഞ്ചാം തവണയാണ് ജെയിംസ് ബോണ്ടായി പ്രേക്‌ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ പ്രേക്‌ഷകര്‍ ഒന്നടങ്കം നിരാശയിലാണ്. അടുത്ത വർഷം ഏപ്രില്‍ രണ്ടാം തീയതിയോടെ ചിത്രം പ്രേക്‌ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്‌ഷമായതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കാന്‍ തീരുമാനിച്ചത്. ഈ നവംബറിലാണ് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം റിലീസ് നീട്ടിയത് ചിത്രത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ഫോട്ടോകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ജെയിംസ് ബോണ്ടായി ക്രേയ്‌ഗ് എത്തുന്ന അവസാന ചിത്രമെന്ന പ്രത്യേകതയും നോ ടൈം ടു ഡൈക്കുണ്ട്. കൂടാതെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന ജെയിംസ് ബോണ്ടിനെ അല്ല സിനിമയിലെ ആദ്യ രംഗങ്ങളില്‍ പ്രേക്‌ഷകര്‍ക്ക് കാണാന്‍ സാധിക്കുകയെന്നതും പ്രത്യേകതയാണ്. ജമൈക്കയില്‍ വിശ്രമ ജീവിതത്തിലുള്ള ജെയിംസ് ബോണ്ടിനെയാണ് ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്. ശേഷമാണ് അന്വേഷണത്തിനായി ഇറങ്ങുന്ന ബോണ്ടിനെ അവതരിപ്പിക്കുക. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നത് ഓസ്‌കാര്‍ ജേതാവായ റമി മലേക്കാണ്.
Read also : ‘അൺഫിനിഷ്‌ഡ്’: പ്രിയങ്ക ചോപ്രയുടെ പുസ്‌തകത്തിന്റെ കവര്‍ ചിത്രം പുറത്ത്