ന്യൂഡെൽഹി: കോവിഡ് മൂന്നാംതരംഗം പിടിമുറുക്കുമ്പോഴും ജാഗ്രത കൈവെടിയാതെ രാജ്യം റിപ്പബ്‌ളിക് ദിനാഘോഷങ്ങളിലേക്ക്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോൽസവത്തിനിടെയാണ് 73ആം റിപ്പബ്‌ളിക് ദിനം എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്‌മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്‌ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 10.30ന് രാജ്‌പഥില്‍ പരേഡ് ആരംഭിക്കും. എല്ലാ വർഷവും രാവിലെ പത്ത് മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, 75 വർഷത്തിനിടെ ഇതാദ്യമായാണ് പരേഡ് വൈകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് പരേഡ് വൈകുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
രോഗ വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. 21 നിശ്‌ചല ദൃശങ്ങള്‍ പരേഡിലുണ്ടാകും. ഇത്തവണ വിശിഷ്‌ടാതിഥിയും ഇല്ല. ലഫ്‌റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ.
തലസ്‌ഥാന നഗരത്തിൽ അടുത്തിടെ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സാഹചര്യത്തിൽ ഡെൽഹി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്.
Also Read: വിദേശ സംഭാവന; എൻജിഒകൾക്ക് തിരിച്ചടി, സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല