ജറുസലേം: ഗാസയെ ഇസ്രയേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഇസ്രായേൽ അടക്കും. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രയേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്‌ച അടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം.റോക്കറ്റുകൾ വ്യോമപ്രതിരോധ സംവിധാനം വഴി തടഞ്ഞതായും ഇസ്രയേൽ അറിയിച്ചു.
ഇതിനിടെ ഇസ്രയേലിന്റെ നീക്കത്തെ ശക്‌തമായി അപലപിച്ച് പലസ്‌തീൻ രംഗത്തെത്തി. 15 വർഷമായി ഇസ്രയേൽ-ഈജിപ്‌ത് ഉപരോധങ്ങളിൽ കഴിയുന്ന 20 ലക്ഷം ഗാസ നിവാസികൾക്ക് കടുത്ത ശിക്ഷയാണിതെന്ന് പലസ്‌തീൻ കുറ്റപ്പെടുത്തി. ഉപരോധം കടുപ്പിക്കുന്ന തീരുമാനമാണിതെന്നും സ്വീകാര്യമല്ലെന്നും പലസ്‌തീൻ പ്രതികരിച്ചു.
മസ്‌ജിദുൽ അഖ്‌സയിലെ സൈനിക നടപടിയെ തുടർന്ന് ഇസ്രയേലും പലസ്‌തീനും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്‌ച ഗാസയിലുടനീളം ഇസ്രായേൽ സൈന്യം റെയ്‌ഡ് നടത്തിയിരുന്നു. പുതിയ സാഹചര്യം ഗാസയിലടക്കം സ്‌ഥിതിഗതികൾ രൂക്ഷമാക്കിയേക്കുമെന്ന ആശങ്കയുണ്ട്. ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇസ്രയേൽ ആക്രമണം തുടങ്ങിയിരിക്കുകയാണ്. റമദാൻ തുടങ്ങിയത് മുതൽ വെസ്‌റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം.
Most Read: വാക്‌സിൻ കെട്ടികിടക്കുന്നു; കോവിഷീൽഡ് ഉൽപാദനം നിർത്തി