മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്‌തി കാണിക്കുന്നതായി റിപ്പോർട്ട്. വാക്‌സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന പ്രകാരം 91.4 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
പരീക്ഷണങ്ങളിൽ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങളെ അടിസ്‌ഥാനമാക്കിയാണ് പുതിയ ഫലങ്ങൾ. സ്‌പുട്‌നിക് വി വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്‌തമാക്കി.
നേരത്തെ സ്‌പുട്‌നിക് വി വാക്‌സിൻ കോവിഡിനെതിരെ രണ്ട് വർഷം നീണ്ടു നിൽക്കുന്ന സംരക്ഷണം നൽകുമെന്ന് ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോ ബയോളജി അവകാശവാദം ഉന്നയിച്ചിരുന്നു.
ഓഗസ്‌റ്റ് 11ന് റഷ്യ രജിസ്‌റ്റർ ചെയ്‌ത സ്‌പുട്‌നിക് വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്‌സിനാണ്. ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോ ബയോളജിയാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്.
Read Also: കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ