പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കുഴൽമന്ദത്ത് നിന്നാണ് പ്രതികൾ പല വഴിക്ക് പോയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഇന്നലെ അറസ്‌റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്.
കൃത്യം നടത്തി മമ്പറത്തുനിന്ന് കാറിൽ കുഴൽമന്ദത്തെത്തി. കുഴൽമന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് കാർ നിർത്തിയത്. കാർ കേടായതിനെത്തുടർന്ന് മറ്റ് വാഹനങ്ങളിൽ പല സ്‌ഥലങ്ങളിലേക്ക് പോയി. പിന്നീടാണ് കാർ മാറ്റിയത്. ഒരു മാസം മുമ്പ് അണക്കപ്പാറയിലെ ഒരു വീട്ടിൽ കാറുണ്ടായിരുന്നതായും പ്രതിയുടെ മൊഴിയിൽ പറയുന്നു.
പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാൻ ഉള്ളതിനാല്‍ പേരും മേല്‍വിലാസവും പുറത്തുവിടാനാവില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. സഞ്‌ജിത്ത് കൊല്ലപ്പെട്ട് ഏട്ട് ദിവസമായ ഇന്നലെയാണ് കേസിലെ നിര്‍ണായക അറസ്‌റ്റ് ഉണ്ടായത്.
അതേസമയം, പ്രതിയെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം ഇയാളെ സഞ്‌ജിത്തിന്റെ ഭാര്യ ഹർഷിതയുടെ അരികിലെത്തിക്കും. പ്രതിയെ അവർ കൂടി തിരിച്ചറിയേണ്ടതുണ്ട്. മുണ്ടക്കയത്തുനിന്നാണ് ഇയാളെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ എസ്‌ഡിപിഐ പ്രവർത്തകനാണ്.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്‌ചയ്‌ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി എസ്‌ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്‌തിരുന്നു.
Most Read: മോഡലുകളുടെ മരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കും