തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരും കൂട്ടരും വ്യാജ രേഖകൾ ചമച്ച് തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ബെവ്‌കോയിലെ ഉന്നത ഉദ്യോഗസ്‌ഥർക്ക് എതിരെയും മൊഴി. മാനേജർ മീനാകുമാരിക്ക് നൽകാനെന്ന പേരിൽ പണം വാങ്ങിയെന്ന് പരാതിക്കാരൻ അരുൺ എസ് നായർ വെളിപ്പെടുത്തി. മീനാകുമാരിയോട് ഫോണിൽ സംസാരിച്ചെന്നും അരുൺ പറഞ്ഞു.
ജോലി ലഭിക്കില്ലെന്നാണ് ആദ്യം മീനാകുമാരി പറഞ്ഞത്. എന്നാൽ രണ്ടാമത് വിളിച്ച് ഫോണിൽ പറയുന്ന കാര്യങ്ങൾ പുറത്തു പറയരുതെന്ന് നിർദേശിച്ചുവെന്ന് അരുൺ വ്യക്‌തമാക്കി.
തൊഴിൽ തട്ടിപ്പിനായി സരിതയും കൂട്ടാളികളും ചേർന്ന് ബെവ്‌കോ എംഡിയുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കിയതിന് തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കെടിഡിസി മാനേജിങ് ഡയറക്‌ടറുടെ പേരിൽ ഇന്റർവ്യൂ ചെയ്യുന്നതിന് വേണ്ടിയുള്ള ക്ഷണപത്രവും ഇവർ തയാറാക്കി. സർക്കാരിൽ സ്വാധീനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത പ്രതിയായ നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പും നടന്നത്. കേസിൽ ഇതുവരെ രണ്ട് യുവാക്കൾ പരാതി നൽകിയിട്ടുണ്ട്.
നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുൺ എസ് നായരെ കെടിഡിസിയിലും കുഴിവിള സ്വദേശി എസ്എസ് ആദർശിനെ ബെവ്‌കോയിൽ ജോലി നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചതായാണ് പരാതി. അരുണിൽ നിന്ന് 5 ലക്ഷവും ആദർശിൽ നിന്ന് 11 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തു. സർക്കാർ സ്‌ഥാപനങ്ങളുടെ പേരിലുള്ള വ്യാജരേഖകൾ കാണിച്ച് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ വാങ്ങിയത്.
Read also: സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് വീണ്ടും കോടതി അനുമതി