റിയാദ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകരിച്ചേക്കില്ല. നിയോമില്‍ വച്ചു നടന്ന കൂടിക്കാഴ്‌ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു എന്ന് സൗദി വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാൽ അനുകൂല നിലപാട് സൗദി സ്വീകരിച്ചേക്കില്ല.
അടുത്തിടെ സൗദിയുടെ എണ്ണശാലകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണവും കൂടാതെ ജോ ബൈഡന്‍ അധികാരം ഏല്‍ക്കുന്നതോടെ ഇറാന്‍ വിഷയത്തില്‍ പുതിയ യുഎസ് പ്രസിഡണ്ടിന്റെ നിലപാടിലുള്ള സംശയവുമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് സൗദിയെ എത്തിച്ചതെന്നാണ് സൂചന. എണ്ണശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണം സൗദിക്കെതിരായ ഇറാന്റെ നിഴല്‍യുദ്ധമായാണ് രാജ്യം കണക്കാക്കുന്നത്.
അതേസമയം സൗദിയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം പഴയപോലെ തുടരുമെന്ന് ബൈഡനും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും അടുത്തിടെ നടത്തിയ കൂടിക്കാഴ്‌ചയില്‍ അറിയിച്ചിരുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, മനുഷ്യാവകാശങ്ങളെ പരിഗണിക്കല്‍, വ്യാപാര ബന്ധം ഊഷ്‌മളമാക്കല്‍, ഭീകരതയെ നേരിടല്‍ എന്നീ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സൗദി കിരീടാവകാശിയുമായി നടത്തിയത്.
Read also: കോവിഡ് വാക്‌സിൻ ലക്ഷ്യമിട്ട് ഉത്തര കൊറിയൻ സൈബർ ആക്രമണം