രാജപുരം: മൂന്ന് മാസം മുൻപ് ഉൽഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു. മാർച്ച് 5നാണ് നബാർഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച സ്‌കൂൾ ഉൽഘാടനം ചെയ്‌തത്. നിലവിൽ ചെറിയ മഴ പെയ്‌തപ്പോൾ തന്നെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിരിക്കുകയാണ്.
ഓഫിസ് മുറി, 2 ക്‌ളാസ് മുറികൾ, നടുമുറ്റം എന്നിവിടങ്ങളിലും പുറം ഭാഗങ്ങളിലുമാണ് ചോർച്ചയുള്ളത്. ഇന്നലെ രാവിലെ ജീവനക്കാർ സ്‌കൂളിൽ എത്തിയപ്പോൾ സ്‌കൂളിനകത്തെ നടുമുറ്റം മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാർ കൂലിക്ക് ആളെ വെച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നു വരുന്ന മഴവെള്ളം പൈപ്പ് വഴി നടുമുറ്റത്ത് എത്തിച്ച് കെട്ടിടത്തിനടിയിൽ കൂടി പുറത്തെ ടാങ്കിൽ എത്തിക്കുന്ന തരത്തിലാണ് നിർമാണം.
എന്നാൽ ടാങ്കിൽ വെള്ളം നിറഞ്ഞ് തിരിച്ച് നടുമുറ്റത്ത് തന്നെ എത്തുന്നതായി ജീവനക്കാർ പറയുന്നു. കെട്ടിടത്തിന്റെ മേൽക്കൂര പല സ്‌ഥലത്തും ചോർച്ച തുടങ്ങി. ക്‌ളാസ് മുറികളിൽ വെള്ളം തളംകെട്ടി നിൽക്കുന്നതിനാൽ കുട്ടികളെ ഇരുത്താൻ സാധിക്കുന്നില്ലെന്ന് അധ്യാപികമാർ പറയുന്നു. നടക്കുമ്പോൾ തെന്നി വീഴും എന്നതിനാൽ കുട്ടികളെ നടത്തിക്കാനും ഭയക്കുന്നു. കാലവർഷത്തിൽ ശക്‌തമായ മഴ വരാനിരിക്കെ എങ്ങനെ കുട്ടികളെ ക്‌ളാസിൽ ഇരുത്തും എന്ന ആശങ്കയിലാണ് സ്‌കൂൾ ജീവനക്കാർ.
Most Read: തൃക്കാക്കര; രണ്ടാംഘട്ട പ്രചാരണം ശക്‌തമാക്കി മുന്നണികൾ