ന്യൂഡെൽഹി: പന്ത്രണ്ടാം ക്‌ളാസുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റു. ഡെൽഹി തിലക് നഗറിലാണ് സംഭവം. അയല്‍വാസിയായ 22കാരനാണ് പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചതെന്നും, ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡെൽഹി പോലീസ് വ്യക്‌തമാക്കി.
പെൺകുട്ടിക്ക് നെഞ്ചിലും വയറ്റിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. നിലവിൽ പെൺകുട്ടി സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. യുവാവ് പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്‌തിരുന്നെന്നും, പല തവണ പോലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നത്.
സ്‌കൂളില്‍ പോകുന്ന വഴിയാണ് മകള്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നും, അവന്‍ അവളെ നിരന്തരം ശല്യം ചെയ്യുമായിരുന്നെന്നും ഇക്കാര്യം ഒരു മാസം മുൻപ് പോലീസിൽ പരാതിപ്പെട്ടിട്ടും പോലീസ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നുമാണ് പെൺകുട്ടിയുടെ അമ്മ വ്യക്‌തമാക്കിയത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം യുവാവ് കടന്നുകളയുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞതായും, ഉടന്‍ പിടികൂടുമെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഗന്‍ഷ്യാം ബന്‍സാല്‍ പ്രതികരിച്ചു.
Read also: കെ ഫോണിന് കേന്ദ്രത്തിന്റെ പ്രവർത്തനാനുമതി