ദുബായ്: രാജ്യത്തെ സ്‌കൂളുകള്‍ ശീതകാല അവധിക്കുശേഷം ഇന്നുമുതല്‍ പുനരാരംഭിക്കും. യുഎഇയിൽ ഉടനീളമുള്ള ദശലക്ഷത്തിലധികം കുട്ടികള്‍ ഞായറാഴ്‌ച മുതല്‍ ക്‌ളാസുകളിലേക്ക് മടങ്ങിയെത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. ദുബായിയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്‍പര്യാര്‍ഥം പഠനരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിദൂര പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസുകളും മറ്റുള്ളവര്‍ക്ക് ക്‌ളാസ്‌റൂം പഠനവും നടത്താം. എന്നിരുന്നാലും ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഞായറാഴ്‌ച മുതല്‍ തുറക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.
അതേസമയം അബുദാബിയിലെ പബ്‌ളിക് സ്‌കൂളുകളില്‍ ഇന്നു മുതലുള്ള രണ്ടാഴ്‌ചക്കാലം വിദൂരപഠനം തുടരും. പിന്നീട് സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ക്‌ളാസ്‌റൂം പഠനം ആരംഭിക്കൂ എന്ന് അധികൃതര്‍ വ്യക്‌തമാക്കി. എമിറേറ്റിലെ സ്വകാര്യ സ്‌കൂള്‍ റെഗുലേറ്ററായ അബൂദബി നോളജ് വകുപ്പാണ് (അഡെക്) സുരക്ഷ നടപടികള്‍ പ്രഖ്യാപിച്ചത്. അബുദാബിയിലെ സ്‌കൂളുകളില്‍ തിരികെയെത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരുമെല്ലാം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി (എസ്പിഇഎ) സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വീട്ടിലിരുന്ന് വിദൂരമായി പഠിക്കുക, സ്‌കൂളില്‍ പോകുക, അല്ലെങ്കില്‍ വിദൂര പഠനവും ക്‌ളാസ് റൂം പഠനവും സംയോജിപ്പിച്ചുള്ള പഠനരീതി തിരഞ്ഞെടുക്കുക എന്നിങ്ങനെ പഠനരീതി തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിരുന്നു.
വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ അതോറിറ്റി അതീവ ശ്രദ്ധ പുലര്‍ത്തിയതായി ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി ഡയറക്‌ടര്‍ അലി അല്‍ ഹൊസാനി ഉറപ്പുനല്‍കി. സ്‌കൂളുകള്‍ സുരക്ഷിതമാണെന്നും വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ പൂര്‍ണമായും തയാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി. മാത്രവുമല്ല നേരിട്ടുള്ള പഠനം പിന്തുടരണമെന്ന് മാതാപിതാക്കളോട് അഭ്യര്‍ഥിച്ച ഡയറക്‌ടര്‍ സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ പിന്തുടരാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉള്‍പ്പെടുത്തി സംയുക്‌ത സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Read Also: ‘ഫസ്‌റ്റ് ബെല്‍’ സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും