കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും. സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്‌ഥാനത്ത് എംവി ജയരാജന് രണ്ടാമൂഴം നൽകിയത്. ജില്ലാ സമ്മേളനത്തിന് മുൻപേ തന്നെ സെക്രട്ടറി സ്‌ഥാനത്ത് എംവി ജയരാജന് ഒരു അവസരം കൂടി നൽകാൻ സംസ്‌ഥാന നേതൃത്വത്തിന് ഇടയിൽ ധാരണ ഉണ്ടായിരുന്നുവെന്നാണ് സൂചന. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജൻ വടകരയിൽ സ്‌ഥാനാർഥി ആയതോടെയാണ് എംവി ജയരാജൻ കണ്ണൂർ ജില്ലയുടെ തലപ്പത്തേക്ക് എത്തിയത്. അതേസമയം, ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വഖഫ് വിവാദത്തിലും മുസ്‌ലിം ലീഗ് നേതാക്കളുടെ വിവാദ പ്രസ്‌താവനയിലും മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ ഘടകങ്ങളുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുണ്ടായ വീഴ്‌ചകൾക്കെതിരെ അതിരൂക്ഷ വിമർശനം ഉണ്ടായിരുന്നുവെന്നാണ് വിവരം. പേരാവൂരിലെ ചിട്ടി തട്ടിപ്പ് ഉൾപ്പടെയുള്ള സംഭവങ്ങളിലും സ്വർണക്കടത്ത് ലോബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. എരിപുരത്ത് ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കമുള്ള പ്രധാന നേതാക്കൾ പങ്കെടുത്തിരുന്നു.
Most Read: കാസർഗോഡ് മെഡിക്കൽ കോളേജിൽ കൂട്ട സ്‌ഥലംമാറ്റം; ഒപി പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്‌ചിതത്വം