കാസർഗോഡ്: ഒപി പ്രവർത്തനം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെ കാസർഗോഡ് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും കൂട്ട സ്‌ഥലംമാറ്റം. വർക്കിങ് അറേജ്‌മെന്റ് എന്ന പേരിലാണ് കൂട്ട സ്‌ഥലംമാറ്റം. ഇതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങി. മെഡിക്കൽ കോളേജ് ഒപി വിഭാഗം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂരിഭാഗം ജീവനക്കാരെയും സ്‌ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ ഒപി പ്രവർത്തനം വൈകുമെന്നത് ഇതോടെ ഉറപ്പായി.
നവംബർ പതിനെട്ടിന് ഉക്കിനടുക്കയിലുള്ള കാസർഗോഡ് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയപ്പോൾ ഈ മാസം ആദ്യം ഒപി വിഭാഗം പ്രവർത്തനം തുടങ്ങുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പ്. എന്നാൽ, ഉറപ്പ് പാഴാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും, ജീവനക്കാരുടെ കൂട്ട സ്‌ഥലംമാറ്റം ആശുപത്രി പ്രവർത്തനത്തെ ബാധിക്കുമെന്നുമാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. നവംബർ 27ൽ ഉള്ള ഉത്തരവ് പ്രകാരമാണ് 11 നഴ്‌സുമാരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുന്നത്.
ഈ മാസം എട്ടിനുള്ള മറ്റൊരു ഉത്തരവിൽ രണ്ട് ഹെഡ്‍നഴ്‌സുമാരെ ഉൾപ്പടെ 17 പേരെ കൊല്ലം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. രണ്ട് റേഡിയോ ഗ്രാഫർമാർ, രണ്ട് ലാബ് ടെക്‌നീഷ്യൻമാർ എന്നിവർക്കും സ്‌ഥലംമാറ്റമുണ്ട്. കൂടാതെ ആറ് ഡോക്‌ടർമാരെയും വിവിധ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള ഡോക്‌ടർമാർക്ക് അടുത്ത ദിവസം തന്നെ ഉത്തരവ് ലഭിക്കുമെന്ന് അനൗദ്യോഗിക അറിയിപ്പും ലഭിച്ചിട്ടുണ്ട്. അതേസമയം, കൂട്ട സ്‌ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് നാളെ മെഡിക്കൽ കോളേജിൽ സംരക്ഷണ യുവജന കവചം തീർക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Most Read: ജനുവരിയോടെ യുകെയിൽ ഒമൈക്രോൺ തരംഗം ശക്‌തമാവും; മുന്നറിയിപ്പുമായി വിദ്ഗധർ