വടകര: എടിഎം തട്ടിപ്പ് നടത്തിയതിന് പിന്നിൽ ഡെൽഹി സ്വദേശികളെന്ന് വടകര പോലീസ്. എടിഎമ്മിനുള്ളിൽ സ്‌കിമ്മറും രഹസ്യ ക്യാമറകളും സ്‌ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ താമസ സ്‌ഥലത്ത് നിന്ന് വ്യാജ എടിഎം കാർഡുകളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
അക്കൗണ്ട് ഉടമയുടെ എടിഎം കാർഡ് വിവരങ്ങളും പിൻ നമ്പറും ചോർത്തി പണം തട്ടുന്ന രീതിയാണ് വടകരയിൽ നടന്നത്. സാങ്കേതിക വിദ്യയിൽ അറിവുള്ളവരാവാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തതെന്ന് പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. തുടർന്ന് എടിഎമ്മുകളിൽ നടത്തിയ പരിശോധനയിലാണ് സ്‌കിമ്മറും രഹസ്യ ക്യാമറകളും പോലീസ് കണ്ടെത്തിയത്.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർ ഡെൽഹി സ്വദേശികളാണെന്ന് പോലീസിന് വിവരം ലഭിച്ചു. തുടർന്ന്, ഡെൽഹി പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ താമസ സ്‌ഥലത്ത് നിന്ന് വ്യാജ എടിഎം കാർഡുകളും ഉപകരണങ്ങളും പിടിച്ചെടുത്തത്. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ട 11 പേരാണ് ഇതുവരെ പരാതി നൽകിയിരിക്കുന്നത്. 1,85,000ത്തിൽ അധികം രൂപയാണ് ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്‌ടപ്പെട്ടത്.
Also Read: പോളിങ് ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്; സുരക്ഷക്ക് കേന്ദ്ര സേന; കമ്മീഷന്റെ നടപടി