തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതികൾ പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുകൾ കൂടുതലായി കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻ സമയ വെബ് കാസ്‌റ്റിങ് ഏർപ്പെടുത്തും.
പോളിങ് ബൂത്തുകളുടെ സുരക്ഷയാണ് വെബ് കാസ്‌റ്റിങ്ങിന്റെ പ്രധാന ലക്ഷ്യം. കണ്ണൂർ ജില്ലയിലെ എല്ലാ ബൂത്തുകളിലും കാസർകോട് ജില്ലയിലെ 850 ബൂത്തുകളിലും വെബ് കാസ്‌റ്റിങ് സംവിധാനമൊരുക്കും. പോളിങ് ബൂത്തിലേക്കു കയറുന്ന ഭാഗത്താണ് ഇതിലെ ക്യാമറ ഘടിപ്പിക്കുക.വോട്ടർമാർ എത്തുന്നതും ഉദ്യോഗസ്‌ഥരുടെ പ്രവർത്തനങ്ങളുമെല്ലാം ഇതിൽ രേഖപ്പെടുത്തും. കലക്‌ടറേറ്റിലെ കൺട്രോൾ റൂമിലിരുന്ന് ഇത് കാണാൻ സാധിക്കും.
മുതിർന്നവർക്കും ശാരീരിക അവശതകളുള്ളവർക്കും സ്വീകരിക്കാവുന്ന കംപാനിയൻ (സഹായ) വോട്ടിനെതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്. വോട്ടർക്കൊപ്പം കയറുന്നയാൾ വോട്ടു ചെയ്യുന്നതിൽ അട്ടിമറിയുണ്ടെന്നാണ് മുഖ്യ ആരോപണം. ഇത്തവണ വോട്ടറുടെയും കംപാനിയന്റെയും ചിത്രമെടുക്കും.
ഇതിന് പുറമേ ബൂത്തുകളിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയെ നിയോഗിക്കുകയും ചെയ്യും. അതേസമയം, 80 വയസിന് മുകളിലുള്ളവർ ഉൾപ്പടെയുള്ളവർക്ക് ഏർപ്പെടുത്തിയ പോസ്‌റ്റൽ വോട്ടുകൾ ശേഖരിക്കുന്ന ബാലറ്റ് പെട്ടികൾ സീൽ ചെയ്‌തവ ആയിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. സീൽ ചെയ്‌ത ബാലറ്റ് പെട്ടികൾ ഉപയോഗിച്ചില്ലെങ്കിൽ പോളിങ് ഉദ്യോഗസ്‌ഥർക്ക് ക്രമക്കേട് നടത്താൻ കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.
Also Read: കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നവർക്ക് വിമാനയാത്രാവിലക്ക്; കേന്ദ്രം