തിരുവനന്തപുരം: എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. പുരോഗമന വിദ്യാർഥി പ്രസ്‌ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്ന് എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞു. ആദ്യമായല്ല എസ്എഫ്‌ഐ ഇത്തരം അക്രമണം നടത്തുന്നതെന്നും അരുൺബാബു പറഞ്ഞു.
എംജി സർവകലാശാലയിൽ പ്രകോപനം ഇല്ലാതെയായിരുന്നു എസ്എഫ്‌ഐയുടെ അക്രമണമെന്നും വനിതാ നേതാവിന് നേരെ ഉണ്ടാകാൻ പാടില്ലാത്ത അക്രമണം ഉണ്ടായെന്നും എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. കിണറ്റിൽ അകപ്പെട്ട തവളയുടെ അവസ്‌ഥയിലേക്ക് എസ്എഫ്‌ഐ മാറരുതെന്നും അരുൺബാബു വിമർശിച്ചു.
കേരളം കഴിഞ്ഞാൽ എസ്എഫ്‌ഐയുടെ അവസ്‌ഥ എന്തെന്ന് മനസിലാക്കണം. ബംഗാളിലെ എസ്എഫ്ഐയുടെ അവസ്‌ഥ എന്തെന്ന് വിപി സാനുവിനോട് ചോദിച്ചാൽ മതിയെന്നും എഐഎസ്എഫ് പരിഹസിച്ചു.
കൂടാതെ എസ്എഫ്‌ഐക്ക് വിജയിക്കാനായി കാലാലയ തിരഞ്ഞെടുപ്പ് പരിഷ്‌കരിക്കുന്നു എന്നും എഐഎസ്എഫ് ആരോപിച്ചു.
അതേസമയം എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ എസ്എഫ്ഐ പോലീസിൽ പരാതി നൽകി. സംഘർഷത്തിനിടെ എഐഎസ്എഫ് പ്രവർത്തകർ എസ്എഫ്ഐയുടെ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപിച്ചാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഏഴ് എഐഎസ്എഫ് പ്രവർത്തകരെ പ്രതികളാക്കി രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read: ബിഹാറിൽ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി; ഇനി ഒറ്റയ്‌ക്ക് മൽസരിക്കും