തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വീണയുടെ കമ്പനി ഹരജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ജസ്‌റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് ഉച്ചക്ക് 2.30നാണ് വിധി പറയുക.
കമ്പനിയുടെ ആസ്‌ഥാനം ബെംഗളൂരുവിൽ ആയതിനാലാണ് കർണാടക ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്. എസ്എഫ്ഐഒ ഡയറക്‌ടറും കേന്ദ്രസർക്കാരുമാണ് ഹരജിയിലെ എതിർകക്ഷികൾ. മാസപ്പടി വിവാദത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് എക്‌സാലോജിക് കമ്പനി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
ബെംഗളൂരുവിലെയും എറണാകുളത്തേയും രജിസ്‌ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്.
തുടർന്ന് ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായ വീണാ വിജയനാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. അതിനാൽ തന്നെ ഇടക്കാല വിധി വീണയ്‌ക്ക് നിർണായകമാണ്.
Most Read| കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം