തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എക്‌സാലോജിക് കമ്പനി ഉടമ വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫിസ്). ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. എക്‌സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടീസ് അയക്കുക.
സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ഇന്നലെ തിരുവനന്തപുരത്തുള്ള കെഎസ്‌ഐഡിസി (കേരള സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷൻ) ഓഫീസിൽ എസ്എഫ്ഐഒ പരിശോധന നടത്തിയിരുന്നു. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്‌ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്.
മൂന്നര മണിക്കൂർ നീണ്ട പരിശോധനക്കൊടുവിൽ കെഎസ്‌ഐഡിസിയുടെ അക്കൗണ്ട് സോഫ്‌റ്റ്‌വെയർ എസ്എഫ്ഐഒ സംഘം ശേഖരിച്ചു. വീണയുടെ കമ്പനിയായ സിഎംആർഎല്ലിൽ രണ്ടു ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലും പരിശോധന നടത്തിയത്. അതിനിടെ, അന്വേഷണം ചോദ്യം ചെയ്‌തുള്ള കെഎസ്ഐഡിസി നൽകിയ ഹരജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. സ്‌റ്റേ ആവശ്യം കോടതി അനുവദിച്ചില്ല.
കെഎസ്‌ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേയെന്ന് ചോദിച്ച കോടതി, എന്താണ് ഒളിച്ചുവെക്കാൻ ഉള്ളതെന്നും കെഎസ്ഐഡിസിയോട് ആരാഞ്ഞു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തിന് അന്വേഷണത്തെ ഭയക്കണമെന്നും കോടതി ചോദിച്ചു.
വീണയുടെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 13.4 ശതമാനം ഓഹരികളാണ് കെഎസ്‌ഐഡിസിക്കുള്ളത്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്‌ഥാപനമാണ് കെഎസ്‌ഐഡിസി. സിഎംആർഎല്ലും കെഎസ്‌ഐഡിസിയുമായുള്ള ഇടപാടുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒഎ ചുമതലപ്പെടുത്തിയത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!