ന്യൂഡെൽഹി: ഭരണകൂട ഭീകരതയുടെ ഇരയും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിൽസ് മാത്യൂസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
കോവിഡ് ബാധിച്ച് ഡെൽഹിക്കടുത്ത് മഥുര മെഡിക്കൽ കോളജിൽ ചികിൽസയിലാണ് സിദ്ദിഖ് കാപ്പൻ. കാപ്പനോട് ആശുപത്രി അധികൃതർ മൃഗത്തെ പോലെയാണ് പെരുമാറുന്നതെന്നും കത്തിൽ പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് താൽക്കാലികമായി ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് കത്തിലെ ആവശ്യം. എയിംസിലേക്ക് മാറ്റണമെന്ന അപേക്ഷ തീർപ്പാക്കുന്നത് വരെ ജയിലിലേക്ക് മാറ്റണം. ആശുപത്രിയിൽ നാല് ദിവസമായി ടോയ്ലറ്റിൽ പോകാൻ അനുവദിച്ചില്ലെന്നും കാപ്പന് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യൂസ് തയാറാക്കിയ കത്തിൽ പറഞ്ഞു.
സിദ്ദിഖ് കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ് എന്നും ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും കുടുംബം പറയുന്നു. ചങ്ങലകൊണ്ടാണ് കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നത്. മൂന്ന് ദിവസമായി ഇതാണ് അവസ്ഥ. മൂത്രമൊഴിക്കാനായി കുപ്പിയാണ് നൽകിയതെന്നും കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, നല്ല പരിചരണമാണ് ലഭിക്കുന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
ഹത്രസിൽ 17കാരി ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം റിപ്പോർട് ചെയ്യാൻ പോകവെ 2020 ഒക്ടോബർ 5നാണ് യുപി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.
ഹത്രസ് സംഭവത്തിന്റെ മറവില്‍ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള രാജ്യദ്രോഹ കുറ്റങ്ങളാണ് സിദ്ദിഖിനെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ദിഖ് കാപ്പന് മാദ്ധ്യമ പ്രവര്ത്തകന് അല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പോലീസ് ആരോപിക്കുന്നു.
Most Read: ‘ആവശ്യത്തിലധികം ഓക്സിജനുണ്ടെങ്കില്‍ ഡെല്‍ഹിക്ക് നല്‍കൂ’; സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് കെജ്രിവാള്