ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക ബില്ലുകൾ നിയമമാക്കി ഒപ്പ് വച്ച നടപടിയിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്‌കരിക്കാൻ എഎപി തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്‌ട്രപതി നടത്തുന്ന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് എഎപി നേതാക്കൾ അറിയിച്ചു.
കാർഷിക നിയമങ്ങളിൽ ഒപ്പുവച്ച നടപടിയെ ‘കർഷകരുടെ മരണ വാറണ്ടിലെ ഒപ്പ്’ എന്നാണ് എഎപി വിശേഷിപ്പിച്ചത്. “ആം ആദ്‌മി പാർട്ടി ഈ കർഷക വിരുദ്ധ നിയമങ്ങളെ ആദ്യ ദിവസം മുതൽ തന്നെ എതിർത്തിരുന്നു, ഞങ്ങളുടെ പ്രതിഷേധം തുടരും. അതിനാലാണ് പാർലമെന്റിൽ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ ആം ആദ്‌മി പാർട്ടി തീരുമാനിച്ചത്”. ആം ആദ്‌മി പാർട്ടിയുടെ ലോക്‌സഭാ എംപി ഭഗവന്ത് മാനും മൂന്ന് രാജ്യസഭാ എംപിമാരും നാളെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിൽ പങ്കെടുക്കില്ലെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ജനുവരി 29ന് ബജറ്റ് സമ്മേളനം ആരംഭിക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.