കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദിഷ്‌ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നത്. നേരത്തെ 1961ലെ കേരള സര്‍വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് അതിരടയാള കല്ലുകള്‍ സ്‌ഥാപിക്കുന്നതിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു.
പാത കടന്നു പോകുന്ന തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങും. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിട്ടത്. 14 വില്ലേജുകളിലായി 38 കിലോമീറ്റര്‍ ദൂരത്തുള്ള 1439 കല്ലുകളിട്ടു.
സൗത്ത് തൃക്കരിപ്പൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍, ഉദിനൂര്‍, മണിയാട്ട്, പീലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, പേരോള്‍, കാഞ്ഞങ്ങാട്, ഹോസ്‌ദുര്‍ഗ്, ബല്ല, അജാനൂര്‍, ചിത്താരി, കീക്കന്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട് എന്നീ വില്ലേജുകളിലായാണ് ഇത്രയും കല്ലിട്ടത്. കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 37 കിലോമീറ്റര്‍ നീളത്തില്‍ 1130 കല്ലുകളും സ്‌ഥാപിച്ചു.
ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, ചെറുതാഴം, മാടായി. കുഞ്ഞിമംഗലം, പള്ളിക്കുന്നു, പയ്യന്നൂര്‍, കണ്ണൂർ-1 തുടങ്ങിയ വില്ലേജുകളിലാണ് ഇത്രയും കല്ലിട്ടത്. കോഴിക്കോട് ജില്ലയില്‍ കരുവന്‍തിരുത്തി, ചെറുവണ്ണൂര്‍ വില്ലേജുകളിലായി നാലര കിലോമീറ്ററോളം ദൂരം 134 കല്ലുകളാണ് ഇട്ടത്. സമാനമായി തെക്കൻ ജില്ലകളിലും കല്ലിടൽ പുരോഗമിക്കുകയാണ്.
Read Also: കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമം; കടകംപള്ളി സുരേന്ദ്രന്‍