തിരുവനന്തപുരം : കേരളത്തില്‍ അതിവേഗ റെയില്‍ പാതക്ക് (സില്‍വര്‍ ലൈന്‍) കേന്ദ്ര അനുമതി ഉടന്‍ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷ. റെയില്‍ പാതക്ക് വേണ്ട സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതിവേഗ റെയില്‍ പാത എത്തുന്നതോടെ കേരളത്തിലെ ഗതാഗത മേഖലയില്‍ തന്നെ വലിയ മാറ്റങ്ങളായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.
കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ റെയില്‍ ) ആണ്. കെ റെയില്‍ സമര്‍പ്പിച്ച പദ്ധതിയുടെ റിപ്പോര്‍ട്ട് സംസ്‌ഥാന മന്ത്രി സഭ നേരത്തെ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍ പാതയില്‍ നിന്ന് മാറിയും തിരൂര്‍ മുതല്‍ കാസര്‍കോട് വരെ ഇപ്പോഴത്തെ റെയില്‍ പാതക്ക് സമാന്തരവുമായാണ് സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കുന്നത്. സംസ്‌ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈനിന്റെ സ്‌റ്റോപ്പുകള്‍.
Read also : ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്; 5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആകെ ചിലവ് 63941 കോടി രൂപയാണ്. ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍ 15 മുതല്‍ 25 മീറ്റര്‍ വരെ സ്‌ഥലം ഏറ്റെടുത്ത് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഏകദേശം 5 വർഷം കൊണ്ടായിരിക്കും പദ്ധതി പൂര്‍ത്തിയാകുക. ഏറ്റെടുക്കുന്ന സ്‌ഥലത്തിന് മികച്ച പ്രതിഫലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 4 മണിക്കൂറുകള്‍ കൊണ്ട് എത്താന്‍ കഴിയും. 11 ജില്ലകളിലൂടെ 529.45 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ താണ്ടുന്നത്. കെ റെയിലിന് വേണ്ടി പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് പാരീസ് ആസ്‌ഥാനമായുള്ള സിസ്ട്രയാണ്. എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വേ, പരിസ്‌ഥിതി ആഘാത പഠനം, ശാസ്‌ത്രീയമായ ഭൂഗര്‍ഭ പഠനം, ട്രാഫിക് സര്‍വേ എന്നിവക്ക് ശേഷമാണ് വിശദമായ റിപ്പോര്‍ട്ട് സംസ്‌ഥാന സര്‍ക്കാരിനും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിച്ചത്.
Read also : ‘മാര’ ഡിസംബറില്‍ ഒടിടി റിലീസിന്