ഇ സഞ്‌ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്‌ജം; വീട്ടിലിരുന്ന് വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്‌ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടു തന്നെ ചികിൽസ തേടാന്‍ കഴിയുന്നതാണ് ഇ സഞ്‌ജീവനി.

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒപി സേവനങ്ങളാണ് ഇ സഞ്‌ജീവനി വഴി നല്‍കുന്നത്. തുടര്‍ ചികിൽസക്കും കോവിഡ് രോഗികള്‍ക്കും ഐസൊലേഷനിൽ ഉള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്‌റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്‌ജീവനി വഴി ഡോക്‌ടർമാരുടെ സേവനം തേടാവുന്നതാണ്.

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്‌ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരികരിക്കേണ്ടതാണ്. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.

എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യുന്നു.

വിവിധ ഒപികളും സമയവും

  • ശിശുരോഗ വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മുതല്‍ 6 മണിവരെ)
  • സൈക്യാട്രി ഒപി (തിങ്കള്‍ മുതല്‍ ശനിവരെ വരെ രാവിലെ 9 മുതല്‍ 8 വരെ)
  • കോവിഡ് ഒപി (എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ)
  • ഡിഇഐസി ഒപി (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 4 വരെ)
  • കൗമാര ക്ളിനിക്ക് (തിങ്കള്‍ മുതല്‍ വെള്ളിവരെ 9:30 മുതല്‍ 3 വരെ)
  • ജനറല്‍ സര്‍ജറി ഒപി (എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 വരെ)
  • അസ്‌ഥിരോഗ ഒപി (ഞായര്‍, വെള്ളി രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ)
  • നെഞ്ച് രോഗ/ ശ്വാസകോശ രോഗ ഒപി (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ)
  • ത്വക്‌രോഗ ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെ)
  • ഗൈനക്കോളജി വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെ)
  • ജനറല്‍ മെഡിസിന്‍ വിഭാഗം (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ)
  • ഇഎന്‍ടി ഒപി (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ)
  • കാര്‍ഡിയോളജി ഒപി (വെള്ളിയാഴ്‌ച 9 മുതല്‍ 1 മണി വരെ) തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്‌തമായ പല സ്‌ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു-

ഇന്ത്യന്‍ ഇൻസ്‌റ്റിറ്റൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചക്ക് 2 മുതല്‍ 4.15 വരെ), ഇംഹാന്‍സ് കോഴിക്കോട് (ചൊവ്വാഴ്‌ച രാവിലെ 10 മുതല്‍ 12 വരെ), ആര്‍സിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചക്ക് 2 മുതല്‍ 4.15 വരെ), കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ (ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9 മുതല്‍ 1 മണി വരെ), മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി (തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 3 മുതല്‍ 4 വരെ) തുടങ്ങിയ സ്‌ഥാപനങ്ങളുടെ ഒപി സേവനങ്ങളും ലഭ്യമാണ്. 20 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളില്‍ നിന്നും ലഭ്യമാകുന്നത്.

നേത്രരോഗ വിഭാഗം ഒപി, പാലിയേറ്റീവ് ആന്റ് ഓങ്കോളജി വിഭാഗം ഒപി, ദന്തരോഗ വിഭാഗം ഒപി, ഹീമോഫീലിയ ഒപി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും ഉടന്‍ തന്നെ ഇ സഞ്ജീവനിയില്‍ ആരംഭിക്കുന്നതാണ്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്‌ടറെ കാണാം?

ആദ്യമായി സഞ്‌ജീവനിയുടെ ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ- സഞ്‌ജീവനി ആപ്ളിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്‌ത്‌ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ സൈറ്റില്‍ പ്രവേശിക്കാം. ആ വ്യക്‌തി ഉപയോഗിക്കുന്ന ആക്‌ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്‌റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്‌ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്‌ത്‌ മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

National News: കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് കൈത്താങ്ങായി ന്യൂസിലൻഡും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE