കൊളംബോ: ന്യൂനപക്ഷ മുസ്‌ലിം ജനതയെ ബാധിക്കുന്ന ഏറ്റവും പുതിയ നീക്കവുമായി ശ്രീലങ്ക. രാജ്യത്ത് ബുർഖ ധരിക്കുന്നത് നിരോധിക്കുമെന്നും ആയിരത്തിലധികം ഇസ്‌ലാമിക സ്‌കൂളുകൾ അടക്കുമെന്നും അറിയിച്ച് പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര.
ശരീരത്തെയും മുഖത്തെയും മുഴുവൻ മൂടുന്ന ബാഹ്യ വസ്‍ത്രമായ ബുർഖ രാജ്യത്ത് നിരോധിക്കുന്നതുമായി ബന്ധപ്പട്ട് മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കുന്ന രേഖയിൽ ഒപ്പുവെച്ചതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി.
‘ഞങ്ങളുടെ ആദ്യകാലങ്ങളിൽ മുസ്‌ലിം സ്‍ത്രീകളും പെൺകുട്ടികളും ഒരിക്കലും ബുർഖ ധരിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ് ഇപ്പോഴത്തെ രീതി. ഞങ്ങൾ തീർച്ചയായും ഇത് നിരോധിക്കും,’ മന്ത്രി വ്യക്‌തമാക്കി.
2019ൽ രാജ്യത്ത് ബുർഖ ധരിക്കുന്നത് താൽക്കാലികമായി നിരോധിച്ചിരുന്നു. എന്നാലിതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. മുസ്‌ലിം സ്‍ത്രീകൾക്ക് അവരുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശത്തെ നടപടി ലംഘിച്ചതായി പലരും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം രാജ്യത്തെ ആയിരത്തിലധികം ഇസ്‌ലാമിക് സ്‌കൂളുകൾ നിരോധിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും വീരശേഖര പറഞ്ഞു. ‘ആർക്കു വേണമെങ്കിലും ഒരു സ്‌കൂൾ സ്‌ഥാപിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും കുട്ടികളെ പഠിപ്പിക്കാനും കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
Read Also: 15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും; കേന്ദ്ര ഉത്തരവ്